രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത; മാതൃസഹോദരിയെയും ഒപ്പം താമസിച്ചയാളെയും തിരഞ്ഞ് പോലീസ്


കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ (2 Year old girl Brutally assaulted)ദുരൂഹത തുടരുന്നു. അയൽവീടുകളുമായി ഒരടുപ്പവും കുടുംബം പുലർത്താതിരുന്ന കുടുംബം രഹസ്യമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും. ഒരു മാസം മുൻപാണ് തൃക്കാക്കര തെങ്ങോടുള്ള ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ളവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് രഹസ്യമായാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലായതോടെ പുലർച്ചെ രണ്ടുമണിയോടെ സഹോദരിയുടെ കുടുംബം തിരികെയെത്തി മടങ്ങി. വീട്ടിൽ നിന്നും സാധനങ്ങൾ ബാഗിലാക്കിയാണ് മടങ്ങിയത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഇല്ല. പോലീസിലെ സൈബർ സെല്ലിലെ മുൻ ഉദ്യോഗസ്ഥനാണെന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ ഉടമയോട് പറഞ്ഞത്.

അതേസമയം സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെബാലാവകാശ നിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുത്തു. മതിയായ സംരക്ഷണവും ചികിത്സയും നൽകാത്തതിനാണ് കേസ്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക. ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം എന്ന നിലപാടിലാണ് പൊലീസ്. മർദ്ദനമേറ്റത് എങ്ങനെ എന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല.

Post a Comment

Previous Post Next Post